കൊച്ചി: സംസ്ഥാനത്ത് ആന്റിജൻ പരിശോധന വ്യാപകമാക്കുന്നു. മുൻഗണനപ്രകാരമുള്ള പരിശോധനയ്ക്കും ആർ.ടി.പി.സി.ആറിനും പകരം ആന്റിജൻ പരിശോധന നടത്തും. പരിശോധനാഫലങ്ങൾ വൈകുന്നതിനാലാണിത്.
24 മുതൽ 48 വരെ മണിക്കൂറാണ് ഫലമെത്താൻ കണക്കാക്കുന്ന സമയം. എന്നാൽ, ഒരാഴ്ചയോളം ഫലം കാത്തിരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാലത്ത് രോഗം സംശയിക്കുന്നവർ ക്വാറന്റീൻ നിയമങ്ങൾ പാലിക്കാത്തതും ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആന്റിജൻ പരിശോധനയിൽ ഉടൻ ഫലം ലഭിക്കും. എന്നാൽ, ആന്റിജൻ പരിശോധന നെഗറ്റീവായി എന്നതിനാൽ വ്യക്തിക്ക് പൂർണമായും ക്വാറന്റീൻ ഒഴിവാക്കാനാവില്ല.
രോഗികളെ കണ്ടെത്താൻ വേഗം സഹായിക്കുമെന്നതു മാത്രമാണ് ഇതിന്റെ മെച്ചം. ആന്റിജൻ പരിശോധന നെഗറ്റീവായവർ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുകയും തുടർന്ന് ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണമെന്നും അധികൃതർ പറയുന്നു.
ആന്റിജൻ പരിശോധനയ്ക്ക് 625 രൂപയും ആർ.ടി.പി.സി.ആറിന് 2750 രൂപയും ചെലവാകും. ചെലവ് കുറയുന്നത് പരിശോധനയ്ക്ക് കൂടുതൽ ആളുകൾ മുന്നോട്ടുവരാൻ സഹായിക്കുമെന്നും അധികൃതർ പറയുന്നു. പഞ്ചായത്ത് തലത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ആന്റിജൻ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.