കൊല്ലം : കുറേ നാളായി പൊലീസിനെ വട്ടം ചുറ്റിച്ച ആ ഫ്രീക്കന്‍ കൊറോണ നിയന്ത്രണത്തില്‍ കുടുങ്ങി. കാഞ്ഞാവെളി സ്വദേശിയായ 21കാരന്‍ വൈശാഖാണ് പിടിയിലായത്. ബൈക്ക് ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാലു പേരെ കയറ്റിയും വേഗത്തില്‍ വണ്ടി പായിച്ചും മറ്റുമാണ് ഇയാള്‍ പൊലീസിന് നിരന്തരം തലവേദന സൃഷ്ടിച്ചത്.ആളെ പിടിക്കാതിരിക്കാന്‍ വണ്ടി നമ്പറില്‍ സൂത്രപ്പണി ചെയ്തായിരുന്നു പൊലീസിന് മുൻപിലുള്ള കറക്കം. കൊല്ലം ട്രാഫിക് എസ്‌ഐ. പ്രദീപ്കുമാറാണ് പിടികൂടിയത്. പൊലീസ് നമ്പര്‍ നോട്ട് ചെയ്യുമ്പോഴേക്കും കടന്നു കളയും. ഒടുക്കം കൊറോണ കാലത്തെ പൊലീസ് നിയന്ത്രണത്തില്‍ കുടുങ്ങി. കെ.എല്‍.29 എഫ്.1062 എന്നാണ് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ ഉണ്ടായിരുന്നത്.പക്ഷേ മോട്ടോര്‍ വാഹനവകുപ്പിന്റെ സൈറ്റില്‍ അടിച്ചുനോക്കുമ്പോള്‍ അതൊരു ഹീറോ പ്ലഷര്‍ സ്‌കൂട്ടറിന്റെ നമ്പരാണ്. അത് കുന്നത്തൂര്‍ സ്വദേശി തുളസീധരന്‍ പിള്ളയുടെ പേരിലും. അതുകൊണ്ടുതന്നെ വിലാസം നോക്കി പോകാന്‍ പറ്റിയില്ല. പക്ഷേ നിയന്ത്രണകാലത്തും ബൈക്ക് തലങ്ങുംവിലങ്ങും പാഞ്ഞപ്പോള്‍ കൈയോടെ പൊക്കി. യഥാര്‍ഥ നമ്പര്‍ കെ.എല്‍. 2 ബി.എഫ്.1062 എന്നാണ്. ബി യുടെ സ്വല്പം ചുരണ്ടിയപ്പോള്‍ 29 ആയി. ആ സൂത്രപ്പണിയിലാണ് ഇത്രയും നാൾ വിലസി നടന്നത്.കേസ് തുടര്‍നടപടികള്‍ക്കായി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറി.