Tuesday, May 14, 2024
spot_img

പോലീസ് വിരട്ടി,മുങ്ങിയ പ്രതിയുടെ അമ്മ കുഞ്ഞുമായി പൊങ്ങി; കുട്ടിയെ ഇന്ന് തന്നെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും…

പത്തനംതിട്ട: കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനും പ്രതി സൂരജിന്റെ അമ്മയും തിരിച്ചെത്തി. ഇന്നലെയാണ് ഇരുവരേയും കാണാതായത്. എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയതാണ് എന്നാണ് കുടുംബത്തിന്റെ വാദം

.ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അടൂരിലെ വീട്ടില്‍ എത്തിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ ആണ് കുട്ടിയെ തിരികെ എത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്.

കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനായി അഞ്ചല്‍ പൊലീസും ഉത്രയുടെ അച്ഛനും അടൂര്‍ പൊലീസിന്റെ സഹായത്തോടെ കുട്ടിയെ അന്വേഷിച്ച് എത്തിയപ്പോള്‍ അവരെ കണ്ടെത്താന്‍ സാധിച്ചില്ല.

അടൂരിലെ സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും രാത്രി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. കുട്ടിയും പ്രതി സൂരജിന്റെ അമ്മ രേണുകയും അഭിഭാഷകനെ കാണാന്‍ പോയിരിക്കുകയാണെന്നായിരുന്നു സൂരജിന്റെ വീട്ടില്‍ നിന്ന് ലഭിച്ച മറുപടി. കുട്ടിയെ ഒളിപ്പിച്ചു വെച്ചാല്‍ കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതക കഥ പുറത്തുവന്നത്. സ്വത്തിന് വേണ്ടി ഉത്രയെ പാമ്പിനെക്കൊണ്ട് ഭര്‍ത്താവ് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്.

രണ്ട് തവണ കൊല്ലാന്‍ ശ്രമിക്കുകയും രണ്ടാം തവണ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമായിരുന്നു സൂരജ് കുറ്റസമ്മതം നടത്തിയത്.

Related Articles

Latest Articles