ദില്ലി: ഇന്ന് കാര്‍ഗില്‍ വിജയദിവസ്. രാജ്യത്ത് നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തിയ കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്സ്. 1999 ജൂലൈ 26 നാണ് നിയന്ത്രണ രേഖ ലംഘിച്ച് കാര്‍ഗിൽ മലനിരകൾ കൈയ്യടക്കിയ പാകിസ്ഥാനെ പോരാട്ടത്തിലൂടെ ഇന്ത്യ പരാജയപ്പെടുത്തിയത്. കരസേനയും വ്യോമസേനയും സംയുക്തമായാണ് പോരാട്ടം നടത്തിയത്. ഇന്നേ ദിവസം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് രാജ്യം ഒരുങ്ങിയിരിക്കുന്നത്. യുദ്ധവിജയ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സേനാതലത്തില്‍ ആഘോഷങ്ങള്‍ നടക്കും. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ദില്ലിയിലെ യുദ്ധസ്മാരകത്തില്‍ വിവിധ സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുഷ്പചക്രം സമര്‍പ്പിക്കും.
ജമ്മു കശ്മീരിലെ കാര്‍ഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യൻ സൈന്യവും പാകിസ്ഥാൻ സൈന്യവും നടത്തിയ സായുധ പോരാട്ടമാണ് കാര്‍ഗിൽ യുദ്ധം. ഇന്ത്യൻ പ്രദേശത്തെ സുപ്രധാനമായ ഉന്നത താവളങ്ങൾ നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാൻ പിടിച്ചെടുത്തതാണ് യുദ്ധത്തിന് കാരണം. കാശ്മീരിൽ ശൈത്യകാലം രൂക്ഷമാകുമ്പോള്‍ ഇരുരാജ്യങ്ങളും കാവൽതുറകൾ ഉപേക്ഷിച്ച് വസന്ത കാലത്ത് തിരിച്ചെത്തുന്നത് പതിവായിരുന്നു. എന്നാൽ 1998 ഒക്ടോബറില്‍ ഇന്ത്യൻ പ്രദേശത്തിനു മേൽക്കൈ നൽകിയിരുന്ന പട്ടാളത്തുറകൾ പാകിസ്ഥാൻ രഹസ്യമായി പിടിച്ചെടുത്ത് സ്വന്തം താവളമാക്കി മാറ്റി. പാകിസ്ഥാൻ്റെ അപ്രതീക്ഷിത തുഴഞ്ഞുകയറ്റം ഇന്ത്യ അറിഞ്ഞില്ല. ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തിലാണ് ഇന്ത്യ പാകിസ്ഥാൻ്റെ നുഴഞ്ഞുകയറ്റം അറിഞ്ഞത്.
പാകിസ്ഥാൻ കൈയ്യടിക്കയ ദേശീയപാത 1.എ. യുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതായിരുന്നു ഇന്ത്യയുടെ ആദ്യലക്ഷ്യം. പിന്നീട് ടോലോലിങ്ങ് കുന്ന് പിടിച്ചെടുക്കുകയും അതിലൂടെ ടൈഗർ കുന്ന് കൈവശപ്പെടുത്താനുമായിരുന്നു ഇന്ത്യയുടെ നീക്കം. ഇന്ത്യൻ ഭരണകൂടം 200,000 സേനാംഗങ്ങൾ ഉൾപ്പെട്ട ഓപറേഷൻ വിജയ് എന്ന പദ്ധതിയിലൂടെയാണ് പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിച്ചത്. ഇന്ത്യൻ കര,വ്യോമ, നാവിക സേനകളുടെ തിരിച്ചടിയിൽ പാകിസ്ഥാന് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ജൂലൈ 26 ന് പോരാട്ടം അവസാനിച്ചു. ഈ ദിവസമാണ് ഇന്ത്യ ‘കാർഗിൽ വിജയദിവസ്’ എന്ന പേരിൽ ആഘോഷിക്കുന്നത്. യുദ്ധാനന്തരം ഷിംല കരാർ പ്രകാരം നിയന്ത്രണരേഖയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു. കാര്‍ഗിൽ യുദ്ധത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 527 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചു. 1,363 സൈനികര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.