ജയ്പുർ : രാജസ്ഥാൻ കോൺഗ്രസ് സർക്കാരിൽ പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ, പ്രശ്ന പരിഹാരം കണ്ടെത്തുന്നതിന് ജയ്പൂരിൽ ഇന്ന് നിർണ്ണായക യോഗം ചേരും . രാജസ്ഥാൻ നിയമസഭാകക്ഷിയോഗമാണ് ചേരുന്നത്. രാവിലെ 11 രാവിലെ 11മണിക്കാണ് യോഗം. എംഎൽഎമാരുടെ ഒപ്പ് ശേഖരിച്ച് ഗവർണ്ണറെ കാണാനാണ് നീക്കം. അതിനിടെ അശോക് ഗെലോട്ട് സര്‍ക്കാരിന് 109 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പാര്‍ട്ടി രംഗത്ത് വന്നു. 109 എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് അശോക് ഗെലോട്ടിന് കൈമാറിയെന്ന് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു. ഗെലോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അവിനാശ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
മറ്റ് ചില എം.എല്‍.എമാരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചുള്ള കത്തില്‍ ഒപ്പുവെക്കാന്‍ തയ്യാറാണെന്നും അവിനാശ് പാണ്ഡെ വ്യക്തമാക്കി. കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാഗാന്ധിയുടെ നിർദേശ പ്രകാരം പ്രതിനിധി സംഘം ജയ്പൂരിലെത്തിയിട്ടുണ്ട്. രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ് മാക്കന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
അതേസമയം, ഇന്ന് നടക്കുന്ന യോഗത്തിൽ എം.എല്‍.എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. മാത്രമല്ല, യോഗത്തിൽ നിന്ന് വിട്ടുമാറി നിൽക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചു.

