ദില്ലി:കൊറോണ ഭീതി അകന്നിട്ടില്ലെങ്കിലും രാജ്യം വീണ്ടും തുറക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാഗ്രതയുടെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കി ബാത്ത് പ്രസംഗം. മന്‍കി ബാത്ത് പ്രോഗ്രാമിന്റെ 66-ാം എഡിഷനിലാണ് മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്തു വലിയ വെല്ലുവിളികളുണ്ടായാലും 2020 വര്‍ഷത്തെ കുറ്റപ്പെടുത്തരുതെന്ന് മോദി പറഞ്ഞു.
2020-ന്റെ ആദ്യ പകുതി പോലെ ബാക്കിയുള്ള മാസങ്ങളും മോശമാകുമെന്ന് ആരും കരുതരുത്. അങ്ങനെ കരുതാന്‍ കാരണവുമില്ല. പ്രതിസന്ധികള്‍ വളര്‍ച്ചയാക്കുള്ള അവസരമാക്കുകയാണ് ഇന്ത്യ. രാജ്യത്തെ പൗരന്‍മാരെ അതിന് വേണ്ടി പര്യപ്തരാക്കുകയാണ്. പല വെല്ലുവിളികളും നേരിട്ടുതന്നെയാണ് ഇന്ത്യ വളര്‍ന്നത്. ഇന്ത്യയുടെ ചരിത്രം ഇതിന് തെളിവാണ്. വെല്ലുവിളികള്‍ക്ക് ശേഷം രാജ്യം കൂടുതല്‍ ശക്തമായി വളര്‍ന്നുവെന്നാണ് ഇന്നലെകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ രാജ്യം ഘട്ടങ്ങളായി തുറക്കുകയാണ്. എല്ലാവരും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ശുചിത്വം കാത്തൂ സൂക്ഷിക്കണം. കൊറോണയെ പ്രതിരോധിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. കല്‍ക്കരി വ്യവസായം ഘട്ടങ്ങളായി സജീവമാകുകയാണ്. കല്‍ക്കരി വിപണി തുറക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികള്‍ മികച്ച ചുവടുവയ്പ്പാണ് നടത്തിയത്. കൊറോണ പ്രതിരോധത്തിന് പ്രചോദനമാകുന്ന കഥകളാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. കൊറോണയെന്ന പകര്‍ച്ച വ്യാധി ജീവിതത്തിന്റെ മൂല്യം നമ്മളെ പഠിപ്പിച്ചു. ഇന്ത്യയുടെ പരമ്ബരാഗത കായിക ഇനങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്. മറ്റു ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്ന് അല്‍പ്പം മാറി നില്‍ക്കണം. ഇന്‍ഡോര്‍ ഗെയിമുകള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.