Thursday, December 18, 2025

റെയിൽവേ ബോർഡ് അഴിച്ചുപണി; സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ

ദില്ലി: റെയിൽവേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാൻ സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയുമാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഇതോടൊപ്പം ഓഹരിവിൽപ്പന ഉടൻ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് കാലമാണെങ്കിലും വൈകിക്കാതെ തന്നെ റെയിൽവേയെ പൂർണമായി സ്വകാര്യവത്ക്കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തികരിക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ചെയർമാനെ സിഇഒ ആയി നിയമിച്ചു. നിലവിലുള്ള ചെയർമാൻ വികെ യാദവ് തന്നെയാണ് ആദ്യ സിഇഒ ആയി ചുമതലയേക്കുന്നത്. അതേസമയം, സ്റ്റാഫ്, എഞ്ചിനിയറിംഗ്, മെറ്റീരിയൽസ് മാനേജ്മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കി.

റെയിൽവേ ബോർഡ് അഴിച്ചുപണിയുക എന്ന ലക്ഷ്യമാണ് ഇതോടെ കേന്ദ്രസർക്കാർ യാഥാർത്ഥ്യമാക്കിയത്. റെയിൽവേയുടെ ഏഴ് നിർമാണ ഫാക്ടറികൾ ഇന്ത്യൻ റെയിൽവേയ്സ് റോളിംഗ് സ്റ്റോക്ക് കമ്പനി എന്ന ഒറ്റകമ്പനിയായാകും ഇനി പ്രവർത്തിക്കുക. വിവിധ സ്ഥലങ്ങളിലെ റെയിൽവേ ഭൂമി ദീർഘകാലത്തേയ്ക്ക് പാട്ടത്തിനു നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തിലേയ്ക്കും ഉടൻ റെയിൽവേ കടക്കും. നിലവില്‍ മൂന്നരലക്ഷം തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്.

Related Articles

Latest Articles