Monday, June 17, 2024
spot_img

ലോക്ക്ഡൗൺ നാലാം ഘട്ടം; നിയന്ത്രണങ്ങൾ ദാ ഇങ്ങനെ

ദില്ലി: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഏതെല്ലാം സേവനങ്ങളും സ്ഥാപനങ്ങളുമാകും ഈ ഘട്ടത്തില്‍ തുറന്നുപ്രവര്‍ത്തിക്കുക, യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങള്‍ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

യാത്രാ വാഹനങ്ങൾക്കും ബസുകൾക്കും അതത് സംസ്ഥാനങ്ങളുടെ അനുവാദത്തോടെ അന്തർ സംസ്ഥാന സർവീസ് നടത്താമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. അന്തർ ജില്ലാ യാത്രകൾക്കും അന്തർ സംസ്ഥാന യാത്രകൾക്കും ഉള്ള അനുമതികൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തീരുമാനത്തിന് വിട്ടു.അന്തർ ജില്ലാ യാത്രകളുടെ കാര്യത്തിലും അതത് സംസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം. ആഭ്യന്തര വിമാന സർവീസുകളും അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും കൊവിഡിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങൾക്ക് മാത്രമേ വിമാനസർവീസുകൾ നടത്താവൂ. മെട്രോ റെയിലും പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്.

സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആൾക്കൂട്ടങ്ങൾക്കും നിലവിലുള്ള നിയന്ത്രണം തുടരും.

കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രമേ അനുമതിയുള്ളൂ. ഈ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള സഞ്ചാരം കടുത്ത നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും. ഇവിടങ്ങളിൽ കഴിയുന്നവരുമായി പ്രതിരോധ ഏജൻസികൾ നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. രാത്രി കാലത്ത് സഞ്ചാരം പാടില്ല. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള സമയത്താണ് നിയന്ത്രണം. 65 വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിൽ താഴെ പ്രായമുള്ളവരും ഗർഭിണികളും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും വീടുകൾക്ക് അകത്ത് തന്നെ കഴിയണമെന്ന് നിർദ്ദേശമുണ്ട്.

Previous article
Next article

Related Articles

Latest Articles