തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകിയ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന തട്ടിപ്പിനെതിരെ സംസ്ഥാന ബി ജെ പി നേതൃത്വം രംഗത്ത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശാണ് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തുവന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രീചിത്രാ മെഡിക്കൽ സെന്‍റർ നടത്തിയ കണ്ടുപിടുത്തങ്ങൾ വാണീജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാൻ സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയതിനുപിന്നാലെയാണ് എം ടി. രമേശ് ഫേസ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
രാജ്യത്തിന്‍റെ അഭിമാന സ്തംഭമായ തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ സെന്‍റർ തട്ടിപ്പിന്‍റെ കേന്ദ്രമായി മാറുന്നോ? എന്ന ചോദ്യത്തോടെയാണ് അദ്ദേഹം തൻെറ കുറിപ്പ് ആരംഭിക്കുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രീചിത്ര നടത്തിയ സ്വാബ് ഉൾപ്പെടെയുള്ള കണ്ടുപിടുത്തങ്ങളുടെ യഥാർത്ഥ ഉടമസ്ഥർ ആരാണെന്നും ഇത് വികസിപ്പിച്ചെടുത്തവർ എന്ന് പറഞ്ഞ് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടവർ തന്നെയാണോ ഇതിന്‍റെ അവകാശികളെന്നും എം ടി. രമേശ് ചോദിക്കുന്നു.
സ്വാബ് നിർമ്മിക്കാൻ എറണാകുളത്തെ സ്വകാര്യ കമ്പനിയ്ക്ക് കരാർ കിട്ടിയത് എങ്ങിനെയാണെന്നും കേന്ദ്ര സർക്കാരിൽ നിന്ന് കോടികൾ കിട്ടുന്ന സ്ഥാപനം ഗവേഷണത്തിനായി എന്തിനാണ് സ്വകാര്യ കമ്പനിയെ ആശ്രയിക്കുന്നതെന്നുമുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളും എം ടി. രമേശിന്റെ ഫേസ്ബുക് പോസ്റ്റിലുണ്ട്.
കേന്ദ്രസർക്കാരിനെയും പൊതു ജനങ്ങളേയും ഒരു പോലെ കബളിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുന്നത് ആരായാലും വരും ദിവസങ്ങളിൽ അതിന് വിശദീകരണം തന്നേ തീരൂ. എന്തായാലും ഇക്കാര്യങ്ങളൊക്കെ കേന്ദ്ര സർക്കാരിന്‍റേയും ആരോഗ്യ. മന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. രാജ്യം മുഴുവൻ കോവിഡിനെ പ്രതിരോധിക്കാനുള്ള ഭഗീരഥ പ്രയത്നത്തിൽ ഏർപ്പെടുമ്പോൾ കുറുക്കുവഴികളിലൂടെ അതിന്‍റെ പങ്ക് പറ്റാനുള്ള നാണം കെട്ട ശ്രമമാണിതെന്നും എം ടി. രമേശ് ആരോപിക്കുന്നു. അധികാരത്തിൽ കടിച്ചു തൂങ്ങാനുള്ള ഡയറക്ടറുടെ തറക്കളിക്ക് ശ്രീ ചിത്രയെപ്പോലെയുള്ള അഭിമാനസ്തംഭത്തെ ബലിയാടാക്കുകയാണോ? എന്ന ചോദ്യത്തോടെയാണ് എം ടി. രമേശ് ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എം. ടി രമേശിൻ്റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം ചുവടെ..