Tuesday, December 23, 2025

വാകത്താനത്ത് 19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്ന് മാലിന്യകുഴിയിൽ തള്ളി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം: വാകത്താനത്ത് സഹപ്രവര്‍ത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29) ആണ് അറസ്റ്റിലായത്. കോണ്‍ക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ, ഇതേ കമ്പനിയിലെ ഹെല്‍പ്പറായി ജോലി ചെയ്തിരുന്ന അസം സ്വദേശിയായ ലേമാന്‍ കിസ്‌കിനെ (19) കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

ഏപ്രില്‍ 28-ന് വാകത്താനം ഭാഗത്തുള്ള പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് വാകത്താനം പോലീസ് അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏപ്രില്‍ 26ന് ജോലിക്ക് എത്തിയ ലേമാന്‍ കിസ്‌ക് മിക്‌സര്‍ മെഷീനുള്ളില്‍ ക്ലീന്‍ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് മെഷീനുള്ളില്‍നിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയില്‍ തള്ളി. ഇതിനുശേഷം ഇയാള്‍ കമ്പനിയില്‍ സ്ലറി വേസ്റ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി ജെസിബി കൊണ്ട് ഈ വേസ്റ്റ് ടിപ്പറിലാക്കി ലേമാന്‍ കിടന്നിരുന്ന വേസ്റ്റ് കുഴിയില്‍ നിക്ഷേപിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനുശേഷം മൃതദേഹം കൈ ഉയര്‍ന്ന നിലയില്‍ വേസ്റ്റ് കുഴിക്കുള്ളില്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കമ്പനിയിലെ ഇലക്ട്രീഷ്യന്‍ വര്‍ക്ക് കൂടി ചെയ്തിരുന്ന പാണ്ടി ദുരൈ, സംഭവസമയത്ത് സിസിടിവി ഇന്‍വെര്‍ട്ടര്‍ തകരാര്‍ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles