പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് പരിക്ക്. കരിയാട് സ്വദേശികളായ ജൂഹി(10), അലീന(10) എന്നിവർക്കാണ് പരിക്ക്. നെടുമ്പാശ്ശേരി കരിയാട്-മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
ഇരുവരും പള്ളിയിൽ പ്രാർഥനക്ക് പോകുന്ന വഴിയാണ് അപകടം. റോഡിലുടനീളം വൻ കുഴികളാണ്. കുഴിയില്ലാത്ത സ്ഥലം നോക്കി സൈക്കിൾ ചവിട്ടി കൊണ്ടിരിക്കുന്നതിനിടയിൽ പുറകിൽ വന്ന വാഹനം അതിശബ്ദത്തിൽ ഹോൺ അടിച്ച് മറികടന്നു. ഈ സമയം റോഡരികിലേക്ക് മാറ്റാൻ നോക്കുന്നതിനിടെയായിരുന്നു അപകടം. സൈക്കിൾ കുഴിയിലേക്ക് വീണതോടെ ഇരുവർക്കും ശരീരമാസകലം സാരമായി പരിക്കേറ്റു.
ജൂഹിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. മുഖത്തും, കൈകാലുകൾക്കും പരുക്കേറ്റു. ചുണ്ടിലും പല്ലിനും മാരകമായ പരുക്കേറ്റിട്ടുണ്ട്. മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനായി തൃശൂരിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.