ശ്രീനഗർ: ജമ്മു കാഷ്മീരിൽ കേന്ദ്രം കൂടുതൽ സൈനികരെ വിന്യസിക്കുന്നു. പുതുതായി 25,000 സൈനികരെ കൂടി വിന്യസിക്കാനാണ് കേന്ദ്രത്തിൻറെ തീരുമാനം . 10000 സൈനികരെ വിന്യസിച്ച് ഒരാഴ്ച പിന്നിടും മുൻപാണ് പുതിയ തീരുമാനം. പാരാമിലിട്ടറി അംഗങ്ങളെയാണ് താഴ്വരയിൽ വിന്യസിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ സൈനികർ എത്തിത്തുടങ്ങിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ജമ്മു കാഷ്മീരിൽ സന്ദർശനം നടത്തി മടങ്ങിയതിനു പിന്നാലെ കഴിഞ്ഞ ആഴ്ച 100 കമ്പനി സൈനികരെയാണ് ഇവിടെ വിന്യസിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളെ അടിച്ചമർത്തുക ലക്ഷ്യം എന്നാണ് ഔദ്യോഗിക വിശദീകരണം. സർക്കാർ രാജിവച്ചതിനാൽ ജമ്മു കാഷ്മീർ ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ്.
ജമ്മു കാഷ്മീരിനു വേണ്ടിയുള്ള ആർട്ടിക്കിൾ 35 എ റദ്ദു ചെയ്യാൻ നീക്കമില്ലെന്നു കഴിഞ്ഞ ദിവസം ഗവർണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു. എങ്കിലും കേന്ദ്രം പാർലമെന്റിൽ തുടർച്ചയായി നിയമഭേദഗതികൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. പെട്ടെന്ന് നടപ്പാക്കിയ സൈനിക വിന്യാസം താഴ്വരയിൽ യുദ്ധമടക്കമുള്ള പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

