ദില്ലി: പാക്കിസ്ഥാന് സൈനിക സഹായം നൽകാനുള്ള അമേരിക്കൻ തീരുമാനത്തിൽ ഇന്ത്യ ആശങ്കയറിയിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡറെയും വാഷിംഗ്ടണിലെ ട്രംപ് ഭരണകൂടത്തെയും കാര്യങ്ങൾ ധരിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. അമേരിക്കൻ അംബാസഡറെ സൗത്ത് ബോക്കിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.
കഴിഞ്ഞയാഴ്ചയാണ് പാക്കിസ്ഥാന് 125 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകാനുള്ള കോണ്ഗ്രസ് തീരുമാനം പെന്റഗൻ നോട്ടിഫൈ ചെയ്തത്. പ്രസിഡന്റ് ഡോണൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. എഫ്16 യുദ്ധവിമാനങ്ങളുടെ നിരീക്ഷണം ഉൾപ്പെടെയുള്ള സഹായമാണ് അമേരിക്ക പാക്കിസ്ഥാന് നൽകുന്നത്.