ഗുവാഹാട്ടി: : അസമിലെ ദിമ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലുള്ള കൽക്കരി ഖനിയിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. തിങ്കളാഴ്ചയാണ് ഖനയിൽ വെള്ളം നിറഞ്ഞ് ഒന്‍പത് തൊഴിലാളികൾ കുടുങ്ങിയത്. അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്ന അഞ്ച് പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഖനിയില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാൻ വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഖനിയില്‍ എത്തിയ വെള്ളം ഇപ്പോള്‍ കല്‍ക്കരിയുമായി കൂടികലര്‍ന്ന നിലയിലാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നാവികസേനയില്‍നിന്ന് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍ക്കും ഖനിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. റിമോട്ട് കണ്‍ട്രോള്‍ വാഹനങ്ങള്‍ക്കും ഖനിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ല.
അതേസമയം ഇന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 27-കാരനും ദിമാ ഹസാവു സ്വദേശിയുമായ ലിഗന്‍ മഗറുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.ബുധനാഴ്ച ഗംഗ ബഹാദുർ ശ്രേഷ്തോ എന്ന തൊഴിലാളിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവർക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

