ചെന്നൈ: വണ്ടലൂര്‍ മൃഗശാലയിൽ പാർപ്പിച്ചിരുന്ന ഒട്ടകപക്ഷികൾ കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ചത്തതിനെ തുടർന്ന് ആശങ്ക. അഞ്ച് ഒട്ടകപക്ഷികളും ഒരു പെണ്‍സിംഹവുമാണ് ഒറ്റ ദിവസം കൊണ്ട് ചത്തത്. ഇതേതുടർന്ന് മൃഗശാലയിലെ പക്ഷി- മൃഗാദികളുടെ നിരീക്ഷണം ഊര്‍ജിതപ്പെടുത്തി. രോഗലക്ഷണങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഒട്ടകപ്പക്ഷികളുടെ മരണത്തെത്തുടർന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരിക്കുകയാണ് അധികൃതർ.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായിരുന്ന 19 വയസായ കവിത എന്ന സിംഹമാണ് വിടപറഞ്ഞത്. വെറ്റിനറി ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് സാമ്പിളുകൾ ശേഖരിച്ച് പരിശോധനകള്‍ക്കായി അയച്ചു. 180 വിഭാഗത്തിലുള്ള 2400 മൃഗങ്ങളെയാണ് വണ്ടലൂര്‍ മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്നത്. ജൂണില്‍ മൃഗശാലയിലെ രണ്ട് സിംഹങ്ങള്‍ കോവിഡ് ബാധിച്ച് ചത്തിരുന്നു. പിന്നീട് 11 സിംഹങ്ങളുടെ സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്കായി അയച്ചതില്‍ ഒമ്പതെണ്ണത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.