മുംബൈ : രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ദുലീപ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ പ്രതിഷേധവുമായി കേരള ഓള്‍റൗണ്ടര്‍ ജലജ് സക്സേന. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ഇതിന് മുന്‍പ് സംഭവിച്ചിട്ടുണ്ടോ എന്നായിരുന്നു ട്വിറ്ററിലൂടെ താരം ചോദിച്ചത്. കേരളത്തിനായി കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ 7 കളിയില്‍ നിന്ന് മാത്രം 50 വിക്കറ്റാണ് സക്സേന നേടിയത്. 2.75 ഇക്കണോമിയിൽ മാത്രമാണ് താരം റൺസ് വഴങ്ങിയത്.
എന്നാല്‍ ദുലീപ് ട്രോഫിക്കുള്ള സോണല്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് സക്സേനയെ ടീമിലേക്ക് പരിഗണിച്ചില്ല. ‘‘രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കളിക്കാരനെ ദുലീപ് ട്രോഫിയില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് ചരിത്രത്തില്‍ അങ്ങനെയൊന്ന് ഇതിന് മുന്‍പ് സംഭവിച്ചിട്ടുണ്ടോ? അറിയാന്‍ ആഗ്രഹമുണ്ട്. ആരേയും കുറ്റപ്പെടുത്തുന്നതല്ല’’ സക്സേന ട്വീറ്റ് ചെയ്തു.
133 ഫസ്റ്റ് ക്ലാസ് മത്സര പരിചയമുള്ള സക്സേന ഇതുവരെ 34.74 ശരാശരിയല്‍ 6567 റണ്‍സ് അടിച്ചെടുത്തത് . 14 സെഞ്ചുറിയും 32 അര്‍ധശതകവും താരത്തിന്റെ പേരിലുണ്ട്. 194 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. 410 വിക്കറ്റും മികച്ച വലംകയ്യന്‍ ഓഫ്ബ്രേക്കറായ സക്സേനയുടെ അക്കൗണ്ടിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാണിച്ചിട്ടും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താത്തതിനെ താരം നേരത്തേയും രംഗത്തെത്തിയിട്ടുണ്ട് .
Highest wicket taker in Ranji trophy in India( Elite Group) didn’t get picked in Duleep trophy. Can you please check whether it has ever happened in the Indian Domestic history? Just wanted to know. Not blaming anyone 🙏 https://t.co/Koewj6ekRt
— Jalaj Saxena (@jalajsaxena33) June 17, 2023