ദില്ലി: വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% ഇന്ത്യക്കാരും ഇന്ത്യയിൽ യോഗ്യതാ പരീക്ഷകൾ വിജയിക്കുന്നതിൽ പരാജയപെടുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രിയും ധാര്‍വാഡ് എംപിയുമായ (Pralhad Joshi) പ്രലാദ് ജോഷി. വിദ്യാർത്ഥികൾ എന്തിനാണ് വിദേശത്ത് മെഡിസിൻ പഠിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇത് ശരിയായ സമയം അല്ലെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിൽ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോൾ , അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ഇന്ത്യ അവിടത്തെ എംബസിയില്‍ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനിലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയില്‍ വരെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മെഡിക്കൽ പഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ 60% ചൈന, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിലാണ് എത്തുന്നത്. ഇവരിലും പലപ്പോഴും 20% ചൈനയിലേക്ക് മാത്രം പോകുന്നു. ഈ രാജ്യങ്ങളിലെ മുഴുവൻ എംബിബിഎസ് കോഴ്‌സിനും ഏകദേശം 35 ലക്ഷം രൂപയാണ് ഫീസ്, അതിൽ ആറ് വർഷത്തെ വിദ്യാഭ്യാസച്ചെലവ്, അവിടെ താമസിക്കുന്നത്, കോച്ചിംഗ്, ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ സ്‌ക്രീനിംഗ് ടെസ്റ്റ് ക്ലിയർ എന്നിവ ഉൾപ്പെടുന്നു.