തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പേരില്‍ നിയമസഭയില്‍ കെ കെ രമയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാദപ്രതിവാദം. ചോദ്യോത്തരവേളയിലാണ് ടി.പി കേസ് പ്രതികളെ പൊലീസ് സംരക്ഷിക്കുന്നത് സംബന്ധിച്ച ചോദ്യം ആർ.എം.പി നേതാവ് കൂടിയായ കെ.കെ. രമ ഉന്നയിച്ചത്. കേസിലെ പ്രതികള്‍ക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് സഹായം സഹായം കിട്ടിയിട്ടുണ്ടെന്ന് രമ നിയമസഭയില്‍ ആരോപിച്ചു.
എന്നാല്‍ ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറ്റെടുത്തതോടെ മറ്റൊരു വാദപ്രതിവാദത്തിനും സഭ വേദിയായി. ടിപി ചന്ദ്രശേഖരന്‍ വധം നന്നായി അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തിരവഞ്ചൂര്‍ പ്രതികരിച്ചു. തന്റെ പരാമര്‍ശം അംഗത്തിന് കൊണ്ടുവെന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.