തിരുവനന്തപുരം: കാസർഗോഡെ ചെറുവത്തൂരിൽ നിന്ന് ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലം പുറത്തുവന്നു. ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായി മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മേൽനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം 2 മുതൽ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് പൂർത്തിയാക്കിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരെ നടപടിസ്വീകരിക്കുകയും ചെയ്തു. 466 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചതായും മന്ത്രി പറഞ്ഞു.