Thursday, January 1, 2026

ഉത്തര കൊറിയയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷം: 3 ദിവസത്തിനുള്ളില്‍ 8,20,620 രോഗികള്‍

സിയോള്‍: ഉത്തരകൊറിയയില്‍ വീണ്ടും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ 8,20,620 കേസുകളാണ് ഉത്തരകൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 42 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,24,550 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചുവെന്ന് ഉത്തരകൊറിയ ഔദ്യോഗികമായി അംഗീകരിക്കുന്നത് ഇതാദ്യമായാണ്. മറ്റു രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപിച്ചപ്പോള്‍ ഉത്തര കൊറിയ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു. പ്യോങ്യാങ്ങിലുള്‍പ്പെടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്യോങ്യാങ്ങിലാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കര്‍ശനമായി അടിയന്തരാവസ്ഥ നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നഗരങ്ങളുള്‍പ്പെടെ എല്ലാ സ്ഥലങ്ങളും അടച്ചിടണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളും വ്യാപാരങ്ങളും യൂണിറ്റുകളില്‍ മാത്രമായി ചുരുക്കണമെന്നും കിം നിര്‍ദ്ദേശിച്ചു.

Related Articles

Latest Articles