ദില്ലി : ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് ജില്ലകളിൽ വെള്ളിയാഴ്ച വൈകുന്നേരം ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിനിടെ ആറ് പേർ മുങ്ങിമരിച്ചു. മഹേന്ദർഗഡിലെ കനാലിൽ നാല് യുവാക്കളാണ് മുങ്ങിമരിച്ചത്.
നിമഞ്ജനത്തിനായി ഏഴടിയോളം ഉയരമുള്ള വിഗ്രഹം കൊണ്ടുപോകുന്നതിനിടെയാണ് ഒമ്പത് യുവാക്കൾ മഹേന്ദർഗഡിലെ കനാലിൽ ഒഴുക്കിൽപ്പെട്ടത്. ജില്ലാ ഭരണകൂടം എൻഡിആർഎഫിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആറുപേർ മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മഹേന്ദ്രഗഡ്, സോനിപത് ജില്ലകളിലെ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ നിരവധി പേർ മുങ്ങി മരിച്ചെന്ന വാർത്ത ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വിറ്ററിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ,
“ഞങ്ങൾ എല്ലാവരും ഈ ദുഷ്‌കരമായ സമയത്ത് മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കുന്നു. എൻഡിആർഎഫ് ടീം നിരവധി ആളുകളെ രക്ഷിച്ചു. അവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് ഞാൻ പ്രാർത്ഥിക്കുന്നു,” ഖട്ടർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 10 ദിവസത്തെ ഗണേശോത്സവം സമാപിച്ചതിനാൽ വെള്ളിയാഴ്ച നിരവധി ഗണേശ വിഗ്രഹങ്ങൾ നദികളിലും കനാലുകളിലും മറ്റ് ജലാശയങ്ങളിലും നിമജ്ജനം ചെയ്തിരുന്നു.