മാന്നാർ: ചെന്നിത്തലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് പൊളിക്കുക മാത്രമല്ല വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടിലെ സാധനങ്ങൾക്ക് നാശനഷ്ടം വരുത്തി വെയ്ക്കുകയും ചെയ്തു.ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംഗ്ഷന് സമീപമുള്ള നന്ദനം സ്റ്റോഴ്സ്, കാരാഴ്മ ജംഗ്ഷനിലെ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ, പൂക്കട, മഹാലക്ഷ്മി ടെയ്ലേഴ്സ്,ജെബി സ്പോട്ട് ഷവർമ ഹട്ട് എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. കുറ്റിയിൽ ക്ഷേത്രത്തിനു സമീപത്തെ ആൾതാമസമില്ലാത്ത ഗീതാഞ്ജലി എന്ന വീട്ടിൽ കയറിയ മോഷ്ടാവ് വീടിനും നാശനഷ്ടം വരുത്തി. മുൻവാതിൽ കുത്തിപ്പൊളിക്കുകയും ടെലിവിഷൻ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത മോഷ്ടാവ് അലമാരയിൽ നിന്നും തുണികൾ വാരിനിലത്തിടുകയും ചെയ്തു.
നന്ദനം സ്റ്റോഴ്സിൽ നിന്ന് 15000 രൂപ കവർന്നെന്ന് ഉടമ മംഗലത്തേത്ത് നാരായണൻ നായർ പറഞ്ഞു. ജൻ ഔഷധിയിൽ നിന്ന് 6000 രൂപയും, മൊബൈൽ ഫോണും, മഹാലക്ഷ്മി ടൈലേഴ്സില്‍ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയും, പൂക്കടയിൽ നിന്ന് 1650 രൂപയും മോഷ്ടിച്ചു. മാന്നാർ പൊലീസ് സംഭവസ്ഥലങ്ങൾ സന്ദർശിച്ച് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവിന്‍റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളുടെ പൂട്ടുകൾ തകർക്കാനായി മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന സമീപത്തെ വീട്ടിൽനിന്നും എടുത്ത പിക്കാസും വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു. മോഷണത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വിരലടയാള വിദഗ്ധരും ഫോറൻസിക് പരിശോധകരും തെളിവെടുപ്പ് നടത്തി.

