പാരീസ്: ശത്രുക്കളുടെ പേടിസ്വപ്നമായ ഇന്ത്യൻ നേവിയുടെ ഐ എൻ എസ് വിക്രാന്തിനുവേണ്ടി 26 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി ഫ്രഞ്ച് മാദ്ധ്യമങ്ങൾ. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാന നയതന്ത്ര ബന്ധത്തിന്റെ 26 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ഈ വരുന്ന മാർച്ചിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിക്കുമ്പോൾ കരാർ ഒപ്പിടാൻ സാദ്ധ്യതയെന്നാണ് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിക്രാന്തിൽ വിന്യസിക്കാൻ ഇന്ത്യൻ നേവി ബോയിങ് സൂപ്പർ ഹോണറ്റും റാഫേലുമാണ് പരിഗണിച്ചത്. എന്നാൽ അന്തിമ തീരുമാനം റാഫേലിന് അനുകൂലമായിരുന്നു.
ഫ്രഞ്ച് കമ്പനിയായ ഡസോയാണ് റാഫേൽ വിമാനങ്ങൾ നിർമ്മിക്കുന്നത്. 2015 ലെ കരാറനുസരിച്ച് ഇന്ത്യക്ക് ഫ്രാൻസ് ഇതിനോടകം 36 റാഫേൽ വിമാനങ്ങൾ കൈമാറിയിട്ടുണ്ട്. അതിനു പുറമെ 26 എണ്ണം കൂടി വാങ്ങാനാണ് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നത്. മീഡിയം മൾട്ടിറോൾ കോംപാറ്റ് എയർക്രാഫ്റ്റായ റാഫേലിന്റെ കൈമാറ്റം 2021 ൽ തന്നെ പൂർത്തിയായിരുന്നു. സേനയുടെ ആധുനിക വൽക്കരണത്തിന്റെ ഭാഗമായാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ എൻ എസ് വിക്രാന്തിൽ റാഫേൽ വിന്യസിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. അതേസമയം റാഫേൽ വിമാനങ്ങളുടെ പുതിയ വാങ്ങൽ തീരുമാനത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.