തിരുവനന്തപുരം : പാറശാല ഷാരോണ്‍ രാജ് വധക്കേസിൽ പ്രധാന പ്രതി ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനു പുറമെ തട്ടിക്കൊണ്ടുപോകലും കൂടി കൂട്ടിചേര്‍ത്ത് പൊലീസ് കുറ്റപത്രം നല്‍കി. കഷായത്തില്‍ കള നാശിനി കലര്‍ത്തി കൊലപ്പെടുത്താനായി ഗ്രീഷ്മ ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിച്ചതിന് കുറ്റവും ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് 90 ദിവസത്തിനു മുന്‍പ് കുറ്റപത്രം നല്‍കിയതോടെ വിധി വരും വരെ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാനുള്ള വഴി അടഞ്ഞു.
ഷാരോണ്‍ കൊല്ലപ്പെട്ടിട്ട് 93–ാം ദിവസവും, ഗ്രീഷ്മ ജയിലിലെത്തിയിട്ട് 85–ാം ദിവസവുമാകുമ്പോഴാണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്. ഇത്രയും ദിവസമെടുത്ത് നടത്തിയ അന്വേഷണത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചെന്ന വിശ്വാസത്തിലാണ് പൊലീസ് കുറ്റപത്രം നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഗ്രീഷ്മ ഷാരോണ്‍ ബന്ധത്തിൽ നിന്ന് പിന്‍മാറാതായതോടെയാണ് കൊലപാതകത്തിന് തയ്യാറെടുത്തത്. . ആസൂത്രിത കൊലപാതകമെന്നതിന്റെ തെളിവായി കഷായത്തില്‍ കളനാശിനി കലര്‍ത്തുന്നതിന് മുന്‍പ് ജ്യൂസില്‍ ഡോളോ ചേര്‍ത്ത് നല്‍കിയതിന്റെയും, കഷായത്തില്‍ വിഷം കലര്‍ത്തുന്നതിനേക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞതിന്റെയുമെല്ലാം തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതക ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കഷായം നല്‍കിയത് എന്നതിനു തെളിവായി ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും വീണ്ടെടുത്തു.