ദില്ലി : ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ജനങ്ങളുടെ വികാരവും കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.വന്യമൃഗ സംരക്ഷണം മാത്രം കണക്കിലെടുത്താല്‍ പോരെന്നും ജനങ്ങൾക്കും,പരിഗണന നൽകണമെന്നും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ നിരീക്ഷിച്ചു.
അതെ സമയം മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അമിക്കസ്‌ക്യൂറി കെ.പരമേശ്വര്‍ സുപ്രീംകോടതിയെ അറിയിച്ചു.ശബരിമല വിഷയങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതിയും, ജില്ലാ ജഡ്ജിയും ഉണ്ടെന്നും അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി.അതിനാൽ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. നിജസ്ഥിതി
ബോധ്യമായതോടെ ഈ ആവശ്യം കോടതി അംഗീകരിച്ചു.
എന്നാൽ ശബരിമലയില്‍ വനം, പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ഹൈക്കോടതി അനുമതി നല്‍കുന്നതായി ഉന്നതാധികാര സമിതി സെക്രട്ടറി കെ.അമര്‍നാഥ് ഷെട്ടി സുപ്രീംകോടതിയില്‍ ആരോപണം ഉന്നയിച്ചു.