വാഷിങ്ടൻ : ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ഉന്നം വച്ച് ചൈന നിരീക്ഷണ ചാര ബലൂണുകൾ പ്രവർത്തിപ്പിക്കുന്നതായി ദി വാഷിങ്ടൻ പോസ്റ്റ് വെളിപ്പെടുത്തി. വ്യാമോതിർത്തിയിൽ അനുമതിയില്ലാതെ പ്രവേശിച്ച ചൈനീസ് നിരീക്ഷണ ചാര ബലൂൺ അമേരിക്ക മിസൈൽ ഉപയോഗിച്ചു
രണ്ട് ദിവസങ്ങൾക്കു മുൻപാണ് തകർത്തത്.
ചൈനയുടെ തെക്കൻ തീര പ്രദേശമായ ഹൈനാൻ പ്രവിശ്യയിൽ നിരവധി വർഷങ്ങളായി നിരീക്ഷണ ബലൂൺ ചൈന നിയോഗിച്ചിട്ടുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്‌നാം, തയ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങൾ കാലാവസ്ഥ ബലൂൺ എന്ന വ്യാജേനെ ചാരബലൂണുകൾ വഴി ശേഖരിക്കുകയാണെന്ന് ദി വാഷിങ്ടൻ പോസ്റ്റ് വ്യക്തമാക്കി.
ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) വ്യോമസേനയാണ് ഇത്തരം ചാര ബലൂണുകൾ നിയന്ത്രിക്കുന്നത്. നിലവിൽ അഞ്ചിലേറെ ഭൂഖണ്ഡങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിൽ ബലൂണുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.