കുമളി: അരിക്കൊമ്പൻ കമ്പത്തെ അതിർത്തി വന മേഖലയിൽ തന്നെ തുടരുന്നു. ഷണ്മുഖ നദി ഡാമിനും പൂസാനം പെട്ടിക്കും ഇടയിലുള്ള വനമേഖലയിലാണ് നിലവിൽ അരിക്കൊമ്പൻ ഉള്ളത്. ആന ഉൾവനത്തിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിട്ടുണ്ട്.
പല സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കുകയാണ് അരിക്കൊമ്പൻ. വനാതിർത്തിയിൽ തന്നെ തുടരുന്ന ആനയെ ഉൾക്കാട്ടിലേക്ക് തുരത്താമെന്നാണ് കണക്കുകൂട്ടൽ. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പൻ കൂടുതൽ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു. നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.
അരിക്കൊമ്പൻ ദൗത്യത്തിനായി വനം വകുപ്പ് പ്രത്യേക ആദിവാസി സംഘത്തെ കമ്പത്ത് എത്തിച്ചിരുന്നു. മുതുമല ആന സംരക്ഷണ കേന്ദ്രത്തിലെ അഞ്ചംഗ ആദിവാസി സംഘമാണ് എത്തിയത്. ഉൾക്കാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനൊപ്പം ആന, ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാൽ മയക്കു വെടി വയ്ക്കാനുള്ള സംഘവും സജ്ജമാണ്.

