പൂനെ: പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് മുൻകാമുകൻ. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ട് ഭാഗത്താണ് ആക്രമണമുണ്ടായത്. നഗരത്തിലെ കോളേജ് വിദ്യാർത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയെ നാട്ടുകാർ ഓടിയെത്തിയാണ് അക്രമിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. 22കാരനായ പ്രതിയെ പോലീസ് പിടികൂടി. ഇരുവരും 12ആം ക്ലാസിൽ ഒരുമിച്ച് പഠിച്ചിരുന്നു. അന്ന് പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് യുവതി ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
അക്രമിയും പെണ്‍കുട്ടിയും മഹാരാഷ്ട്രയിലെ പിഎസ്സി പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു. വിവാഹം കഴിക്കാമെന്നുള്ള അക്രമിയുടെ ആവശ്യം തള്ളിയതിന് പിന്നാലെ ഇയാളില്‍ നിന്ന് ഭീഷണി ആരംഭിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനോട് വിശദമാക്കുന്നത്. നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും കോളേജിന് പുറത്ത് വച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായും പെണ്‍കുട്ടി ആരോപിക്കുന്നു.
യുവാവിന്‍റെ മാതാപിതാക്കളോട് വിവരം വിശദമാക്കി പരാതിപ്പെട്ടിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യുവാവിനെ തടയുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടുകാരോട് നിരന്തരമായി ശല്യം ചെയ്യുന്ന കാര്യം അറിയിച്ചതിലുള്ള പ്രതികാരമായാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. വെട്ടേറ്റ് പെണ്‍കുട്ടിയുടെ കൈകളിലും തലയിലും പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്യുന്നത് കണ്ട് ആളുകള്‍ യുവാവിനെ തടഞ്ഞ ശേഷവും പെണ്‍കുട്ടിയെ അക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.