രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 വിജയത്തിന്റെ പടിവാതിക്കൽ എത്തിനിൽക്കുകയാണ്. ഇന്ന് വൈകിട്ട് 6.04-ന് പേടകം സോഫ്റ്റ് ലാൻഡിംഗ് സാധ്യമാക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, എല്ലാവരും വളരെ പ്രതീക്ഷയായോടെയാണ് ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിങ്ങിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരു മദ്രസയിൽ പ്രത്യേക പ്രാർഥന നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. സംഭവം യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് നടന്നിരിക്കുന്നത്.
ലഖ്നൗവിലെ ഇസ്ലാമിക് സെന്‍റര്‍ മദ്രസയില്‍ കുട്ടികളാണ് ചന്ദ്രയാന്‍ 3 വിജയകരമായി ഇറങ്ങാന്‍ നമാസ് നടത്തിയത്. ചാന്ദ്രയാൻ-3 യുടെ വിജയത്തിനായുള്ള പ്രത്യേക നമസ്കാരവും പ്രാർത്ഥനകളും നടത്തിയതായി ഈദ്ഗാഹ് ഇമാം ഖാലിദ് റഷീദ് ഫിറംഗി മഹാലി ആണ് അറിയിച്ചത്.
ഇവിടുത്തെ മദ്രസയില്‍ സയന്‍സും പഠിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ കുട്ടികള്‍ക്ക് ചന്ദ്രയാന്‍ 3നെക്കുറിച്ച് വലിയ താല്‍പര്യമാണെന്നും എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഐഎസ് ആര്‍ഒ ഉദ്യോഗസ്ഥര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതായും ഖാലിദ് റഷീദ് ഫിറംഗി മഹാലി വ്യക്തമാക്കി. പര്യവേക്ഷണം ചെയ്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്യുകയാണെങ്കിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ എന്നതിൽ അഭിമാനം ഉണ്ടെന്നും ഖാലിദ് റഷീദ് ഫിറംഗി മഹാലി വ്യക്തമാക്കി. അതേസമയം, മദ്രസകളിലെ സിലബസ് നിര്‍ബന്ധമായും പരിഷ്കരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. വെറും മതം മാത്രം പഠിപ്പിക്കാതെ, സയന്‍സും കണക്കും സിലബസിന്റെ ഭാഗമാകണമെന്ന് യോഗി ആദ്തിത്യനാഥ് കര്‍ശനമായി നിർദേശിച്ചിരുന്നു.
അതേസമയം, ഏറ്റവും ഒടുവിലത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായതോടെ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 25 കിലോമീറ്റർ അകലത്തിലാണ് നിലവിൽ ലാൻഡർ സ്ഥിതിചെയ്യുന്നത്. കൂടാതെ, സോഫ്റ്റ് ലാൻഡിംഗിന് മുന്നോടിയായി എല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്നലെ ശാസ്ത്രജ്ഞ സംഘം വിലയിരുത്തിയിരുന്നു. വേഗത കുറയ്‌ക്കുന്നതിനൊപ്പം തന്നെ പ്രധാനമായും നാല് ഘട്ടങ്ങളാണ് കടക്കാനുള്ളത്. റഫ് ബ്രേക്കിംഗ്, ആറ്റിറ്റിയൂഡ് ഹോൾഡ്, ഫൈൻ ബ്രേക്കിംഗ്, ടെർമിനൽ ഡിസൻഡ് എന്നീ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമാകും പേടകം ലാൻഡിംഗിലേക്ക് കടക്കുക. ഈ പ്രക്രിയകളെല്ലാം സുരക്ഷിതമായി പൂർത്തിയാക്കുന്നതോടെ ലാൻഡർ ചന്ദ്രോപരിതലത്തിന് 10 മീറ്റർ മുകളിലെത്തും. ഇവിടെ വെച്ച് ത്രസ്റ്റർ എഞ്ചിനുകൾ ഓഫ് ആകുകയും ലാൻഡർ താഴേക്ക് ഇറങ്ങുകയുമാണ് ചെയ്യുക. ഈ സമയം പരമാവധി വേഗത സെക്കൻഡിൽ രണ്ട് മീറ്ററിൽ താഴെയാകണം. അതേസമയം, അവസാന 20 മിനിറ്റുകളാണ് ചന്ദ്രയാൻ-3 യുടെ വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങൾ. വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നാല് കാലിൽ ഇറങ്ങേണ്ടത് പടിപടിയായുള്ള ഓരോ ഘട്ടങ്ങൾക്ക് പിന്നാലെയാണ്. അവസാനഘട്ടത്തിൽ ആവശ്യമായ തീരുമാനങ്ങൾ ദ്രുതഗതിയിൽ എടുക്കേണ്ടത് സോഫ്റ്റ് വെയറുകളാണ്. ഇതിന് സഹായകമാകത്തക്ക വിധം ക്യാമറകളും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. സെക്കൻഡിൽ 1.68 കിലോമീറ്റർ അതായത് മണിക്കൂറിൽ 6048 കിലോമീറ്റർ വേഗതയിലാണ് പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വേഗതയാണ് കുറച്ചു കൊണ്ട് വരേണ്ടത്. ഇത്തരത്തിൽ ഘട്ടം ഘട്ടമായാണ് പ്രവർത്തനം നടക്കുക.

