തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനങ്ങൾക്കുണ്ടാകുന്ന നരകയാതനയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കുമ്മനം രാജശേഖരൻ. ശബരിമലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിലയിരുത്തുന്ന മുഖ്യമന്ത്രിയും ദേവസ്വംബോർഡും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കുട്ടികളായ ഭക്തരുടെ കാര്യത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന കാര്യാലയത്തിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ വേണ്ടത് ക്രൗഡ് മാനേജ്മെന്റാണ് ക്രൗഡ് കൺട്രോൾ അല്ല. ശബരിമലയിൽ ഭക്തജനത്തിരക്ക് ഉണ്ടാകുക സ്വാഭാവികമാണ്. ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തുന്ന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ശബരിമലയെ സർക്കാർ വാണിജ്യ സ്ഥാപനമാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ധർമ്മശാസ്താവിന്റെ സന്നിധിയിൽ വേണ്ടത് ധർമ്മശാലകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പമ്പയിൽ വാഹന പാർക്കിങ് അനുവദിക്കാത്തതിന് പിന്നിൽ കച്ചവട ലാക്കാണ്. ശബരിമലയിൽ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ ഉടനുണ്ടാകണം. മുഖ്യമന്ത്രിയും ദേവസ്വംബോർഡും പ്രശ്നങ്ങളെ കണ്ണടച്ച് ഇരുട്ടാക്കുന്നു. നടപടികൾ അടിച്ചേൽപ്പിച്ചാകരുത് പ്രശ്നപരിഹാരമെന്നും ഭക്തജന സംഘടനകളുമായി കൂടിയാലോചിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നടക്കുന്നത് സാമൂഹിക നീതിയുടെ നഗ്നമായ ലംഘനമാണെന്നും വേണ്ടത് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ ആണെന്നും അദ്ദേഹം പറഞ്ഞു.