തലസ്ഥാനത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടർ യാത്രക്കാരിയായ സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് നടുക്കുന്ന സംഭവം. പട്ടാപകല്‍ റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവർന്നത്.റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാൻ ശ്രമിക്കുകയായിരുന്നു ലിജിയെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു.
മോഷ്ടക്കാളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലിജി സ്കൂട്ടറില്‍ നിന്നും വീണു. സ്കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ ലിജിയെ മോഷ്ടാക്കൾ പിടിച്ച് തള്ളുകയും തുടർന്ന് അവർ സമീപത്തെ മതിലിൽ ശക്തിയായി ഇടിച്ച് വീഴുകയും ചെയ്തു. മാല പിടിച്ചുപറിക്കുന്നതിനിടെ ലിജി നിലത്ത് വീണെങ്കിലും അക്രമികള്‍ മാലയുമായി കടന്നുകളയുകയായിരുന്നു. നിലത്ത് നിന്ന് എഴുന്നേറ്റ് ലിജി ബഹളം വെച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. ആറ് പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.