തിരുവനന്തപുരം : നെറികേടിന്റെ ഇൻക്യുബേറ്ററിൽ നിന്ന് വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്എഫ്‌ഐയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഒരിക്കലും മാറാൻ പോവുന്നില്ല. തിരുത്തില്ല എന്നത് മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനമാണെന്നും എസ്എഫ്‌ഐ നടത്തുന്നത് രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇപ്പോഴും ന്യായികരിക്കുകയാണെന്നും വി ഡി സതീശൻ തുറന്നടിച്ചു. പ്രതിസ്ഥാനത്ത് എസ്എഫ്‌ഐയുള്ള കേസുകൾ നിയമസഭയിൽ എണ്ണിയെണ്ണി പറഞ്ഞ് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രതിപക്ഷം.
എന്ത് വൃത്തികേട് കാണിക്കാനും എന്ത് ക്രിമിനൽ നടപടി കാണിക്കാനും, ആരെയും വേട്ടയാടാനും, ആരെയും തല്ലിക്കൊല്ലാനും കുറെ ആളുകൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത് കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ്. ഇത് കേരളത്തിലെ ജനങ്ങൾ കാണട്ടേ എന്നും ഇവർ വിലയിരുത്തട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായ ഒരു ചെറുപ്പക്കാരനെ കോളേജ് ഹോസ്റ്റലിൽ വച്ച് ആൾക്കൂട്ട വിചാരണ നടത്തി തല്ലി കൊന്ന് കെട്ടി തൂക്കിയപ്പോൾ അത് എങ്ങനെയാണ് സാർവദേശീക സംഭവമാവുന്നത് ? മുഖ്യമന്ത്രിയുടെ രാഷട്രീയ സംരംക്ഷണമാണ് എസ്എഫ്‌ഐയുടെ അതിക്രമങ്ങൾക്ക് കാരണമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

