കലാപകാരികൾ ആക്രമണം അഴിച്ചു വിടുന്ന ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിച്ചുവെങ്കിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ കുറയാൻ സാധ്യതയില്ലെന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാർ . ഇടക്കാല സർക്കാർ അധികാരമേൽക്കുന്നതോടെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ഒഴികെ ബാക്കിയെല്ലാം ശരിയാകുമെന്നാണ് കരുതുന്നതെന്ന് ബംഗ്ലാദേശിലെ നിൽഫമാരിയിൽ നിന്നെത്തിയ ഷാസിയ സുൽത്താന പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധിക്കൊപ്പം അക്രമ സംഭവങ്ങൾ വ്യാപകമായതോടെ ബംഗ്ലാദേശിൽ നിന്ന് അതിർത്തി പ്രദേശമായ ജൽപായ്ഗുരിയിലെ ഫുൽബാരി ലാൻഡ് കസ്റ്റംസ് സ്റ്റേഷനിൽ ആളുകൾ എത്തിയിട്ടുണ്ട്.
“ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം എല്ലാവർക്കും അറിയാം. അവിടെ ഇടക്കാല സർക്കാർ രൂപീകരിച്ചു. സാധാരണക്കാർ ആഗ്രഹിക്കുന്നത് കാര്യങ്ങൾ നന്നാവണം, വികസനം ഉണ്ടാകണം എന്നാണ്. ഞങ്ങൾ ഇവിടെ വിനോദസഞ്ചാരികളായിട്ടാണ് വന്നിരിക്കുന്നത്…,” കൂട്ടത്തിലെ മുഹമ്മദ് ഷഹീൻ സർക്കാർ പറഞ്ഞു.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ട് മൂന്ന് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രി ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാരിൻ്റെ തലവനായി മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തിരുന്നു.2006 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവ് കൂടിയാണ് മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെ ഇടക്കാല ഗവൺമെൻ്റിലെ പതിനേഴു അംഗങ്ങൾ വ്യാഴാഴ്ച ധാക്കയിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തതായി ബംഗ്ലാദേശ് ആസ്ഥാനമായുള്ള ദിനപത്രം ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കൂടാതെ, ധാക്കയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിദേശ നയതന്ത്രജ്ഞർ, സിവിൽ സൊസൈറ്റി അംഗങ്ങൾ, പ്രമുഖ വ്യവസായികൾ, മുൻ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

