തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്ക് പേരുകേട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാർ അർദ്ധസർക്കാർ മേഖലകളിൽ ഒരു മാനദണ്ഡവും പാലിക്കാതെയാണ് കഴിഞ്ഞ ഒൻപത് വർഷവും എൽ ഡി എഫ് സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റിയത്. ഇപ്പോഴിതാ പിൻവാതിൽ നിയമങ്ങളെക്കുറിച്ചുള്ള നിയമസഭാ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയിരിക്കുകയാണ് സർക്കാർ. വിവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നടത്തിയിട്ടുള്ള താൽക്കാലിക നിയമനങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങളാണ് നിയമസഭാ ചോദ്യമായി ഉയർന്നത്. എന്നാൽ സർക്കാർ തലത്തിൽ വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ല എന്നാണ് സർക്കാർ മറുപടി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ചോദ്യം ഉന്നയിച്ചത്.
സർക്കാർ വകുപ്പുകൾ, കമ്പനി ബോർഡ് കോർപറേഷൻ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞ നാലുവർഷമായി നടത്തിയിട്ടുള്ള താൽക്കാലിക നിയമനങ്ങൾ എത്ര എന്നായിരുന്നു ഒന്നാമത്തെ ചോദ്യം. ഈ നിയമനങ്ങളിൽ സംവരണ തത്വം പാലിച്ചിട്ടുണ്ടോ എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. കഴിഞ്ഞ നാലുവർഷം എത്ര താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി എന്നായിരുന്നു മൂന്നാമത്തെ ചോദ്യം. നിയമനം എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു ? അഭിമുഖം എഴുത്തു പരീക്ഷ എന്നിവയുടെ മാർക്കുകൾ തുടങ്ങിയ വിശദ വിവരങ്ങളായിരുന്നു നാലാമത്തെ ചോദ്യം. എന്നാൽ നാല് ചോദ്യങ്ങൾക്കും വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ തലത്തിൽ ക്രോഡീകരിച്ചിട്ടില്ല എന്നായിരുന്നു മറുപടി.
സിപിഎമ്മിന്റെ പിൻവാതിൽ നിയമനങ്ങളും അഴിമതിയും കേരളത്തിൽ ഏറെ ചർച്ചാ വിഷയമായിരുന്നു. ലക്ഷക്കണക്കിന് യുവാക്കൾ നിയമനം ലഭിക്കാതെ പുറത്തു നിൽക്കുമ്പോൾ പി എസ് സിയെ നോക്കുകുത്തിയാക്കി പാർട്ടിക്കാരെ സർക്കാർ തസ്‌തികകളിൽ തിരുകിക്കയറ്റുന്നത് വിവാദമായിരുന്നു. ഗവർണറുടെ ഇടപെടലും ഈ വിഷയത്തിലുണ്ടായി. ഈ സാഹചര്യത്തിലാണ് പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ നിയമസഭയിൽ നിന്നുപോലും മറച്ചുവയ്ക്കുന്നത്. കണക്കുകൾ ഉണ്ടെങ്കിലും സർക്കാർ മറച്ചുവയ്ക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

