വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലാവുമെന്ന് ഭയന്ന് ഒളിവിൽ പോയ റാപ്പർ വേടന് താത്കാലിക ആശ്വാസം. കേസിൽ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വേടന്‍റെ അറസ്റ്റ് തടഞ്ഞത്.
വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് പരാതിക്കാരി മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചത്. എന്നാൽ, വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യം ആകര്‍ഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
വേടനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും, പോലീസിന്റെ മൂക്കിന് താഴെ വെച്ച് പ്രതി പിറന്നാൾ ആഘോഷിച്ചതായി പരാതിക്കാരി കോടതിയെ അറിയിച്ചു. കേസിനാവശ്യമായ വാട്സാപ്പ് സന്ദേശങ്ങൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്നും പരാതിക്കാരി ആരോപിച്ചു. പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമേ കേസ് പരിഗണിക്കാൻ സാധിക്കൂ എന്നും, ഫെയ്‌സ്ബുക്കിൽ വരുന്ന പോസ്റ്റുകൾ തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മറ്റ് പല കേസുകളിലും ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ പരിഗണിച്ചിട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചപ്പോൾ, ഏത് കേസുകളിലാണ് അങ്ങനെ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ഇതിനായി തിങ്കളാഴ്ച വരെ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.

