ജാമിയാ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്ക് അഭയം നല്‍കി കേരള സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്കടമുള്ള അക്രമികള്‍ക്കാണ് കേരള ഹൗസില്‍ അഭയം ഒരുക്കിയത്. സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചതോടെ വീടുകളിലേക്ക് മടങ്ങാതെ ദല്‍ഹിയില്‍ തങ്ങുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥികളെയാണ് ദല്‍ഹി കേരളാ ഹൗസില്‍ താമസിപ്പിച്ചത്. ഇരുനൂറോളം വിദ്യാര്‍ത്ഥികളാണ് കേരളാ ഹൗസിലും ട്രാവന്‍കൂര്‍ ഹൗസിലുമായി കഴിയുന്നത്. ഇവരെ സര്‍ക്കാര്‍ ചെലവില്‍ കേരളത്തിലെത്തിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പലരും പോലീസിനെതിരെ അക്രമം അഴിച്ചുവിട്ടവരാണ്. ഇവരെ നിയമ നടപടിയില്‍ നിന്ന് രക്ഷിക്കാനാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ദല്‍ഹിയില്‍ ബസ് കത്തിച്ച സംഭവത്തിലടക്കം പോലീസ് തിരയുന്നവര്‍ അടക്കമാണ് കേരളാ ഹൗസിലുള്ളതെന്നാണ് വിവരം. ഇവിടം പരിശോധിക്കാന്‍ ദല്‍ഹി പോലീസിന് കേരളാ ഹൗസ് അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് അക്രമികള്‍ അടക്കമുള്ളവര്‍ക്ക് ഒളിത്താവളമായി കേരള ഹൗസ് തുറന്നു നല്‍കിയിരിക്കുന്നത്. കേരളീയര്‍ അല്ലാത്തവരും കേരള ഹൗസില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നൂറിലധികം വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രത്യേക ബസില്‍ കേരള ഹൗസിലെത്തിയത്. ഇന്നലെ കേരള ഹൗസിലെത്തിയ സിപിഎം നേതാവ് വൃന്ദാ കാരാട്ട് അക്രമിളായ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമത്തിനെതിരേ അക്രമം അതിരുവിട്ടാല്‍ അര്‍ധസൈനിക വിഭാഗങ്ങളെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ ആശയവിനിമയം നടത്തി. പൊതുജനങ്ങളെയും പോലീസിനേയും വളരെ ക്രൂരമായാണു അക്രമകാരികള്‍ നേരിടുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നുണ്ട്. പോലീസ് പരമാവധി സംയമനം പാലിക്കുകയാണെന്നും എന്നാല്‍, അക്രമം അതിരുകടക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ്. പ്രക്ഷോഭത്തിനു പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുണ്ടെന്ന റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് അക്രമം അതിരൂക്ഷമായാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സൈന്യത്തിന്റെ സഹായം തേടാന്‍ ഒരുങ്ങുന്നത്.