Friday, January 2, 2026

ഐഎന്‍എസ് വിക്രാന്തിലെ ചാരവൃത്തി: ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ചത് തേവരയിലെ വീട്ടില്‍

കൊച്ചി: നാവികസേന കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ചാരവൃത്തി നടന്ന സംഭവത്തില്‍ എന്‍ഐഎ പിടിയിലായ രാജസ്ഥാന്‍, ബീഹാര്‍ സ്വദേശികളുമായി എന്‍ഐഎ ഇരുസംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തി വരികയാണ്. പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് എന്‍ഐഎ ഉടന്‍ അപേക്ഷ സമര്‍പ്പിക്കും. 10 ദിവസത്തേയ്ക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

തേവരയിലെ വീട്ടിലായിരുന്നു കപ്പലില്‍ നിന്നും കവര്‍ച്ച നടത്തിയ ഹാര്‍ഡ് ഡിസ്‌ക് ആദ്യം ഒളിപ്പിച്ചത്. തേവരയിലെ വീട്ടില്‍ ഇവരോടൊപ്പം താമസിച്ച മറ്റ് 4 പേരെക്കൂടി ചോദ്യം ചെയ്യും.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഒരു വര്‍ഷം മുന്‍പാണ് വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായത്. ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ അന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ പിടിയിലായ രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായിരുന്നു. ഇവര്‍ തൊഴില്‍ നഷ്ടമായി മടങ്ങുമ്പോള്‍ ഹാര്‍ഡ് ഡിസ്‌ക് കൂടി എടുത്ത് സ്ഥലം വിടുകയായിരുന്നു എന്നാണ് എന്‍ഐഎക്ക് ലഭിച്ച വിവരം. ഇവരില്‍ നിന്നും രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്.

Related Articles

Latest Articles