അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ദേഖോ അപ്നാ ദേശ് പരമ്പരയിലെ 35-ാമത് വെബിനാര്‍ ‘യോഗാ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ചു.
യോഗയുടെ ഫലവത്തായ നേട്ടങ്ങളും വിനോദസഞ്ചാര ഉത്പന്നം എന്ന നിലയില്‍ യോഗയുടെ സാധ്യതകളും വിശദമാക്കുന്നതിനായി ”യോഗാ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ” എന്ന വിഷയത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം വെബിനാര്‍ സംഘടിപ്പിച്ചു. യോഗയുടെ നിലവിലെ സാഹചര്യവും ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയെ വികസിപ്പിക്കുന്നതിന് യോഗ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതും വെബിനാര്‍ വിശദമാക്കി. ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതിയില്‍ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിനാരംഭിച്ച വെബിനാര്‍ പരമ്പരയാണ് ദേഖോ അപ്നാ ദേശ്.
2020 ജൂണ്‍ 21 ന് നടന്ന 35-ാമത് വെബിനാറില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രൂപീന്ദര്‍ ബ്രാര്‍ മോഡറേറ്ററായിരുന്നു. സാമൂഹ്യ മേഖലയിലെ കമ്പനിയായ ഗ്രീൻവേയുടെ സിഇഒ, ശ്രീ അചൽ മെഹ്റാഹു ആണ് വെബിനാർ അവതരിപ്പിച്ചത്. യോഗ വെറുമൊരു ശാരീരിക വ്യായാമ പ്രവർത്തനം മാത്രമല്ലെന്നും മനുഷ്യൻ്റെ കഴിവുകളെ പൂർണമായും അനാവരണം ചെയ്യുന്ന ഒരു സമഗ്ര ആരോഗ്യ സമീപനമാണതെന്നും ശ്രീ അചൽ പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം രൂപീകരിച്ച നാഷണൽ ഇ-ഗവേണൻസ് ഡിവിഷനാണ് വെബിനാർ പരമ്പരയ്ക്ക് വേണ്ട സാങ്കേതിക സഹായം നൽകുന്നത്.
വെബിനാര്‍ സെഷനുകളുടെ വീഡിയോ ടൂറിസം മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലും യൂ ട്യൂബ് ചാനലിലും (https://www.youtube.com/channel/UCbzIbBmMvtvH7d6Zo_ZEHDA/featured) ലഭ്യമാണ്.