ദില്ലി: അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാകും അൺലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക. ഇതിനുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെ:
- രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കർഫ്യൂ ഒഴിവാക്കുന്നു.
- യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.
- സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്താം. എന്നാൽ മാസ്കുകൾ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേർ കൂട്ടം കൂടാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശം കേന്ദ്രസർക്കാർ പിന്നീട് പുറത്തിറക്കും.
- സ്കൂളുകളും കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ തുറക്കരുത്.
- വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അനുമതിയില്ല.
- മെട്രോ റെയിൽ, സിനിമാ തീയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, എന്നിവ അടഞ്ഞുതന്നെ. പൊതുപരിപാടികൾ പാടില്ല,
എന്നാൽ ഈ ഇളവുകളൊന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ ബാധകമാകില്ല.