തിരുവനന്തപുരം: പ്രചരിക്കുന്ന ശബ്ദ സന്ദേശം തൻ്റേത് ആണെന്ന് സ്വപ്ന സമ്മതിച്ചതായി ജയിൽ ഡിഐജി. എന്നാൽ എപ്പോഴാണ് റെക്കോർഡ് ചെയ്തത് എന്ന് ഓർക്കുന്നില്ലെന്ന് സ്വപ്ന പറഞ്ഞു.
അതേസമയം ശബ്ദ സന്ദേശം ചോർന്നത് അട്ടക്കുളങ്ങര ജയിലിൽ നിന്നല്ലെന്നും ജയിൽ ഡിഐജി ചൂണ്ടിക്കാട്ടി. ആധികാരികത പരിശോധിക്കാൻ സൈബർസെല്ലിൻ്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം. ഡിഐജി അജയ്കുമാറിന് അന്വേഷണ ചുമതല നൽകി ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് ഉത്തരവിട്ടത്.
സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.
മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്.