സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്‌സിന്‍ ഇന്ന് എത്തും. രാവിലെ പതിനൊന്നുമണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന വാക്‌സിന്‍ ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തിൽ കൊച്ചി റീജണൽ സ്റ്റോറിൽ സൂക്ഷിക്കും. മലബാർ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. 1100 ഡോസ് മാഹിയിൽ വിതരണം ചെയ്യാനുള്ളതാണ്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജണൽസ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നൽകും. തിരുവനന്തപുരം ജില്ലയ്ക്കാവശ്യമായവ 15-ന് വിതരണകേന്ദ്രങ്ങളിലെത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നൽകുന്നത്. 3,59,549 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.