കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്കും ഉണ്ട് ഒരു ദിനം. ജൂലൈ 4ന് ലോക ചക്കദിനമായി ആഘോഷിക്കുന്നു. ചക്ക സീസൺ കഴിയാറായെങ്കിലും ഇപ്പോഴും നാട്ടിലൊക്കെ കിട്ടാറുണ്ട്. കോവിഡ് കാലഘട്ടത്തിൽ മലയാളികളുടെ പ്രിയപ്പെട്ടതും കൂടിയായിരുന്നു ചക്ക.നാട്ടിൻപുറത്തെ വീടുകളിൽ ചക്ക കൊണ്ടുള്ള വിഭവങ്ങൾ മാത്രമായിരുന്നു ഈ സമയങ്ങളിലുണ്ടായിരുന്നത്. ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ് എന്നാണ് ശാസ്ത്രീയ നാമം.
നല്ല വരിക്ക ചക്ക ചുളകൾ കിട്ടിയാൽ ഒരിക്കലും വിടില്ല നമ്മൾ .ചക്കയെ ഏതൊക്കെ വിധത്തിൽ പാകം ചെയ്യാൻ ചെയ്യാൻ പറ്റും എന്നതിൽ ഗവേഷണം നടത്തിയവരും നടത്തിക്കൊണ്ടിരിക്കുന്നവരും ആണ് നമ്മൾ മലയാളികൾ. 2018 ജൂലൈ 4 ചക്ക രാജകീയമായി തിരിച്ചു വന്ന ദിവസം ആയിരുന്നു . അന്നായിരുന്നു ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം ആയി മാറിയത്.
പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സംപുഷടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാം. മരത്തിലുണ്ടാകുന്ന ഏറ്റവും വലിപ്പമേറിയ ഫലമായ 35 കിലോ വരെ എത്തും സാധാരണ ഭാരം. ഏകദേശം 30 കോടി മുതൽ 60 കോടി ചക്ക വരെ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിന്റെയും ദേശീയ ഫലം ചക്കയാണ്.
പഴങ്ങളിൽ വമ്പൻ പഴം ആയിട്ടും ചക്ക ഇപ്പോഴും മൈനർ ഫ്രൂട്ടിന്റെ പട്ടികയിൽ നിന്ന് പുറത്ത് കടന്നിട്ടില്ല എന്നതാണ് സത്യം. ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്. ചക്കയിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, റൈബോഫ് ഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, നാരുകളും അടങ്ങിയിട്ടുണ്ട് .
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് ചക്ക.ബി.പി കുറയ്ക്കാൻ, വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും എന്നാണ് പറയുന്നത്, ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മൾബറി കുടുംബത്തിൽപ്പെട്ട ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. കൂഴ, വരിക്ക, എന്നീ വിഭാഗത്തിലുള്ള ചക്കകളാണ് കേരളത്തിൽ കൂടതലുള്ളത്. വിഷമയം തീരെയില്ലാത്ത പഴം-പച്ചക്കറി ഏതെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ പറയാം ചക്കയെന്ന്. വീട്ടുമുറ്റത്തും, പറമ്പുകളിലും കാര്യമായ വെള്ളമോ വളമോ മരുന്നോ നൽകാതെ നല്ല വിളകിട്ടുന്ന ജൈവ ഫലംമാണ് ചക്ക.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona