പുതുച്ചേരി : പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊന്നു. കനുവാപേട്ട സ്വദേശി സെന്തിൽ കുമാർ(45) ആണ് മൃഗീയമായി കൊലചെയ്യപ്പെട്ടത്. ഇരുചക്ര വാഹനങ്ങളിലെത്തിയ അക്രമി സംഘമാണ് സെന്തിൽ കുമാറിനെ കൊലപ്പെടുത്തിയത്.പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശ്ശിവായത്തിന്റെ ബന്ധു കൂടിയാണ് സെന്തിൽ.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. റോഡിന് സമീപത്തെ ബേക്കറിയിൽ നിൽക്കുകയായിരുന്ന സെന്തിലിനു നേരെ പൊടുന്നനെ ബൈക്കിലെത്തിയ സംഘം ബോംബേറ് നടത്തുകയായിരുന്നു. ബോംബേറിന്റെ ആഘാതത്തിൽ കുഴഞ്ഞുവീണ സെന്തിലിനെ നടുറോഡിലിട്ട് സംഘം വെട്ടിക്കൊന്നു.
വിവരം അറിഞ്ഞെത്തിയ ആഭ്യന്തരമന്ത്രി എ നമശ്ശിവായത്തിനൊപ്പം 700 ഓളം ബിജെപി പ്രവർത്തകരും സെന്തിലിന്റെ ബന്ധുക്കളും സ്ഥലത്ത് തടിച്ചുകൂടി. പോലീസ് എത്തി വിശദമായ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
42 കാരനായ സെന്തിൽ കുമാറാണ് മംഗലം മണ്ഡലത്തിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. രാഷ്ട്രീയ ബന്ധത്തിന് പുറമെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും കുമാർ സജീവമായി ഏർപ്പെട്ടിരുന്നതായി പറയപ്പെടുന്നു.