ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കേരള-തമിഴ്നാട് അതിര്ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറയിൽ നിന്ന് പിടിയിലായവരെ അടൂർ കെഎപി ക്യാമ്പിൽ എത്തിച്ചു.
പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത് കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമെന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടത് വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് ഡിസയറർ കാറാണെങ്കിലും തന്നെ തിരികെയെത്തിച്ചത് ഒരു നീല കാറിലാണെന്ന് കുട്ടി മൊഴി നൽകിയിരുന്നു. ഈ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചു. കെഎപി ക്യാമ്പിൽ ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കൊണ്ട് വന്ന നീലക്കാർ ഇതേ കാർ ആണെന്നാണ് കരുതുന്നത്.
നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറ്റവാളികളുടെ നീക്കം മനസിലാക്കാൻ സഹായിച്ചത്. ഇന്നലെ രേഖാ ചിത്രം പുറത്തുവന്നതോടെ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികൾ. നിരീക്ഷണത്തിലായിരുന്ന പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് തെങ്കാശിയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കവെയാണ് സംഘത്തെ പിടികൂടിയത് എന്നാണ് റിപ്പോർട്ട്. മൊബൈൽ ഉപയോഗിക്കാത്തതിനാൽ അറസ്റ്റിലാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതികൾ.അറസ്റ്റുചെയ്യുന്നതായി കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് അറിയിച്ചപ്പോൾ ചെറുത്തുനിൽപ്പില്ലാതെ പ്രതികൾ കീഴടങ്ങിയെന്നാണ് വിവരം.
27ന് വൈകിട്ടാണ് ട്യൂഷന് സെന്ററിലേക്കു പോകുകയായിരുന്ന കുട്ടിയെ സംഘം വെള്ള നിറത്തിലുള്ള കാറിൽ തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ കുട്ടിയുമായി തങ്ങിയശേഷം പിറ്റേന്ന് നീല നിറത്തിലുള്ള കാറിൽ നഗരത്തിലെത്തിച്ചതായാണ് കുട്ടി പറഞ്ഞത്. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. സ്ത്രീയാണ് കുട്ടിയെ ഓട്ടോയിലെത്തിച്ചതെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും തെളിവായി കിട്ടി.

