കൊല്ലം : കുളത്തൂപ്പുഴയില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് പീഡന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങൾ വഴി വില്‍പ്പന നടത്തിയ കേസിൽ പതിനായിരം രൂപയോളമാണ് ദൃശ്യങ്ങള്‍ വിറ്റതിലൂടെ തനിക്ക് ലഭിച്ചതെന്ന് പ്രതികളിലൊരാളായ വിഷ്ണുവിന്റെ മൊഴി. വിഷ്ണുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് പരിശോധിക്കും. ആര്‍ക്കെല്ലാം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തിയെന്ന് കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടും. ഇവരിലേക്കും അന്വേഷണമെത്തും. കേസിൽ ദമ്പതിമാരായ കുളത്തൂപ്പുഴ സാംനഗര്‍ കാഞ്ഞിരോട്ടുകുന്ന് വിഷ്ണുഭവനില്‍ വിഷ്ണു (33) ഭാര്യ സ്വീറ്റി (21) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വിശദമായ അന്വേഷണം നടത്തുക.
വിദ്യാർത്ഥിനിയായ 15-കാരിയെയാണ് വിഷ്ണു ലൈംഗികമായി പീഡിപ്പിച്ചത്. ഭാര്യ സ്വീറ്റിയുടെ സഹായത്തോടെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പരിചയം മുതലെടുത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെയാണ് ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ ഇയാള്‍ വിവാഹം കഴിക്കുന്നത്. വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇവർ പെണ്‍കുട്ടിയുടെ വീടിനുസമീപം വാടക വീട്ടിൽ താമസം ആരംഭിച്ചു.
പിന്നീട് ട്യൂഷനെടുക്കാനെന്നപേരില്‍ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ച് പീഡനം തുടരുകയായിരുന്നു. ഭാര്യ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിൽ പങ്കാളിയായി. ഇവരാണ് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ട് പകര്‍ത്തിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി 500 മുതല്‍ 2,000 രൂപവരെ ഈടാക്കിയാണ് വിറ്റിരുന്നത്.

