പാറ്റ്‌ന : ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ദില്ലിയിലും പാറ്റ്നയിലുമായി സ്ഥിതിചെയ്യുന്ന കണ്ടുകെട്ടിയ സ്വത്തുക്കൾക്ക് ആറ് കോടിയോളം രൂപ വിലമതിക്കുമെന്നാണ് കരുതുന്നത്. കേസിൽ ലാലു പ്രസാദ് യാദവ്, പത്നി റാബ്റി ദേവി, മക്കളായ മിസ ഭാരതി, തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർത്ഥികളിൽ നിന്നു ഭൂമിയും വസ്തുക്കളും തുച്ഛമായ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്. ജോലി ഒഴിവുകൾ പരസ്യപ്പെടുത്താതെയാണു നിയമനങ്ങൾ നടത്തിയതെന്ന് സിബിഐയും ഇഡിയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.