ഗുരുവായൂർ: അമ്പലത്തിലെ തിരക്കിനിടയിൽ ഭക്തയുടെ പണം അടങ്ങിയ ബാഗ് കവർന്ന യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്.യുവതിയെ പിടികൂടിയതോടെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് മുങ്ങി.
വയനാട് മേപ്പാടി കൂരിമണ്ണിൽ രേണുക എന്നു വിളിക്കുന്ന ഹസീനയെയാണ്(40) ഗുരുവായൂർ ടെമ്പിൾ എസ്.ഐ. ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ക്ഷേത്രം കൊടിമരത്തിനടുത്തായിരുന്നു മോഷണം. പ്രതിയിൽനി ന്ന് 13,244 രൂപയും മൂന്ന് പഴ്‌സുകളും പോലീസ് കണ്ടെടുത്തു.
പാലക്കാട് പെരുവെമ്പ് ചോറക്കോട് ഓമനയുടെ ബാഗാണ് കവർന്നത്. ഇവർ കുടുംബസമേതം തൊഴാൻ നിൽക്കുകയായിരുന്നു. ബാഗ് മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു പോലീസ് രേണുകയെ പിടികൂടിയപ്പോൾ ഈ സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും ഇവരെ എത്തിച്ചു. തുടർന്ന് തിങ്കളാഴ്ച് ആശുപത്രിവിട്ട ഇവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്ന് ചോദ്യംചെയ്ത് ഉസ്മാനുവേണ്ടി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഉസ്മാനും ഹസീനയും 12 വയസ്സുള്ള മകനും കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെത്തിയത്.
സ്വകാര്യ ലോഡ്ജിൽ മുറി യെടുത്ത് മകനെ മുറിയിൽ തനിച്ചാക്കി പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം രണ്ടുപേരും മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്ന് ടെമ്പിൾ സി.ഐ. പ്രേമാനന്ദ് കൃഷ്ണൻ വ്യക്തമാക്കി.