തിരുവനന്തപുരം:തലസ്ഥാനത്ത് നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.കൃഷി വകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മര്‍ദിച്ച
പ്രതികളായ അഷ്കറിനും സഹോദരൻ അനീഷിനും എതിരെയാണ് കരമന പോലീസ് വധശ്രമത്തിന് കേസെടുത്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്ഐയ്ക്കും എഎസ്ഐയ്ക്കുമെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദീപിനെ മര്‍ദിച്ച അഷ്കറിനെയും സഹോദരന്‍ അനീഷിനെയും കരമന പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രതികളെ പിടികൂടിയതോടെ പോലീസ് തെളിവെടുപ്പിന്‍റെ ഭാഗമായി പ്രദീപിനെ കരമന സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തന്നെ മര്‍ദിച്ച രണ്ടുപേരെയും പ്രദീപ് തിരിച്ചറിഞ്ഞു.
സംഭവത്തില്‍ വീഴ്ച വരുത്തിയ കരമന എസ്ഐ സന്തുവിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന എഎസ്ഐ മനോജിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രദീപിനെ ചൊവ്വാഴ്ചയാണ് നടുറോഡില്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് നീരുവന്ന മുഖവുമായി കരമന സ്റ്റേഷനിൽ എത്തിയപ്പോൾ ചികിത്സാ രേഖകളുമായി എത്തണമെന്ന് പറഞ്ഞ് പോലീസുകാര്‍ മടക്കി അയക്കുകയായിരുന്നു. ചികിത്സാ രേഖകളും മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയപ്പോൾ മൊഴി എടുക്കാതെ തിരിച്ചയക്കുകയും ചെയ്തു. പിന്നീട് മർദ്ദന ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായതോടെയാണ് പോലീസ് വിഷയത്തില്‍ ഇടപെട്ടത്.

