മുംബൈ: ഗോരേഗാവിലെ സ്‌കൂളിൽ നിന്നും പുള്ളിപ്പുലിയെ പിടികൂടി. സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്. പുലിയെ സുരക്ഷിതമായി വനംവകുപ്പ് പുറത്തെടുത്തത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്. മുംബൈ പബ്ലിക് സ്‌കൂളിന് മുൻകരുതലിന്റെ ഭാഗമായി ഇന്ന് അവധി നൽകിയിരുന്നു.
പുലി സ്‌കൂളിൽ കയറിയത് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണെന്നാണ് വിവരം. പുലി സെക്യൂരിറ്റി ജീവനക്കാരൻ്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ വനംവകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ബോറിവലി നാഷണൽ പാർക്കിൽ നിന്നുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പുലിയെ പിടികൂടാൻ രാത്രി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഇന്ന് രാവിലെയോടെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.
പുലിയെ സുരക്ഷിതമായി പുറത്തെടുത്തത് നാലഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്നുള്ള പ്രദേശത്ത് പുള്ളിപ്പുലി സാന്നിധ്യം പതിവാണ്. ഗോരേഗാവിലെ റസിഡൻഷ്യൽ സൊസൈറ്റികളിൽ മുമ്പ് പുള്ളിപ്പുലിയെ കണ്ടിട്ടുണ്ട്. പുലി സ്‌കൂളിൽ കയറിയതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തിയിലാണ്