ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ് കൊല്ലപ്പെട്ടത്. ഇയാൾ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഒരു മാസം മുമ്പാണ് സാബു തമിഴ്നാട്ടിലേക്ക് പോയത്. തോട്ടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്ത് നിന്ന് ദുർഗന്ധം വമിക്കുന്നുണ്ട് എന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് സാബു മരിച്ചതെന്നാണ് കരുതുന്നത്. സാബു ജോണ്‍ ഒരാഴ്ചയായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു.സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തുകയാണ്.

